Monday, November 03, 2025

ഹാരിഹൂഡിനി: മാന്ത്രികതയുടെ ചങ്ങലകളേയും പൂട്ടുകളേയും തകര്‍ത്ത മനുഷ്യന്‍

ഹാരിഹൂഡിനി: മാന്ത്രികതയുടെ ചങ്ങലകളേയും
 പൂട്ടുകളേയും തകര്‍ത്ത മനുഷ്യന്‍

മാജിക്കിന്റെ ലോകത്ത് ചില പേരുകള്‍ വെറും മനുഷ്യരല്ല - അത്ഭുതത്തിന്റെ പ്രതീകങ്ങളാണ്. ഹാരിഹൂഡിനി അങ്ങനെയൊരു പേരാണ്. ചങ്ങലകള്‍ പൊട്ടിച്ചും, പൂട്ടുകള്‍ തകര്‍ത്തും, മനുഷ്യ ശരീരത്തിന്റെ പരിധികള്‍ വെല്ലുവിളിച്ചും, ഭൗതികനിയമങ്ങളെ അമ്പരപ്പിച്ചും പ്രകടനം നടത്തിയ ഒരു അത്ഭുതം. 'ഹൂഡിനി' എന്ന പേര് തന്നെ ഇന്ന് മാജിക്കില്‍ രക്ഷപെടലിന്റെ, സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി മാറിയിരിക്കുന്നു.

ശൈശവം: ദാരിദ്ര്യത്തില്‍ ജനിച്ച വിസ്മയം 

1874 മാര്‍ച്ച് 24-ന് ഹംഗറിയിലെ ബുഡാപെസ്റ്റില്‍ ജനിച്ച എറിക് വൈസ് (Erik Weisz), പിന്നീട് ലോകം അറിയുന്ന ഹാരിഹൂഡിനിയായി. അദ്ദേഹത്തിന്റെ കുടുംബം ജൂതരായിരുന്നു. പിതാവ് സാമുവല്‍ വൈസ് ഒരു റബ്ബിയും, അമ്മ സെസിലിയ സ്‌റ്റൈനും. 1878-ല്‍ കുടുംബം അമേരിക്കയിലേക്കു കുടിയേറി - വിസ്‌കോണ്‍സിന്‍ സംസ്ഥാനത്തിലെ ആപ്പിള്‍ടണില്‍. ദാരിദ്ര്യവും അനിശ്ചിതത്വവും നിറഞ്ഞ ബാല്യകാലം, എങ്കിലും ചെറുപ്പം മുതലേ എറിക് വൈസ് കരുത്തും സാഹസികതയും കൈമുതലാക്കിയിരുന്നു.

കുട്ടിക്കാലത്ത് തന്നെ അക്ക്രോബാറ്റിക്‌സിനും കായികത്വത്തിനും അസാധാരണ താത്പര്യം കാണിച്ചു. ''ഹാരി, ഹാന്‍ഡ് കഫുകളില്‍നിന്ന് പോലും രക്ഷപ്പെടും'' എന്ന് സുഹൃത്തുക്കള്‍ തമാശ പറായാറുണ്ടായിരുന്നു. അത് പില്‍ക്കാലത്ത് ശരിയായി.


മാന്ത്രികതയിലേക്കുള്ള വഴിത്തിരിവ്

1887-ല്‍ 13-ആം വയസ്സില്‍ ന്യൂയോര്‍ക്കിലേക്ക് യാത്രയായി. ചെറുപ്പത്തില്‍ തുണിക്കടകളിലും ടെയിലര്‍ ഷോപ്പുകളിലും ജോലി ചെയ്തു. പക്ഷേ അദ്ദേഹ ത്തിന്റെ മനസ്സ് മാജിക്കിലായിരുന്നു. 1890-കളില്‍ ഫ്രഞ്ച് മാന്ത്രികന്‍ ജീന്‍ യൂജീന്‍ റോബര്‍ട്ട് ഹൂഡിന്‍ എഴുതിയ 'Memoirs of Robert-Houdin' എന്ന പുസ്തകം വായിച്ചതാണ് ജീവിതം മാറ്റിയതെന്ന് ഹൂഡിനി പിന്നീട് പറഞ്ഞിട്ടുണ്ട്. ആ ആരാധനയില്‍നിന്നാണ് തന്റെ സ്റ്റേജ് നാമം 'Harry Houdini' എന്നതായിത്തീ രുന്നത് - 'Harry' (Erik ന്റെ ഇംഗ്ലീഷ് രൂപം) + 'Houdin' ന്റെ ആദരസൂചക രൂപം.

ആദ്യകാല പടവുകള്‍: പരാജയങ്ങളും പ്രതീക്ഷയും

ആദ്യകാലത്ത് ഹൂഡിനിയുടെ പ്രകടനങ്ങള്‍ അത്ര ശ്രദ്ധിക്കപ്പെട്ടില്ല. ചെറുകിട തിയറ്ററുകളിലും, മേളകളിലും, ബാറുകളിലും പ്രകടനം നടത്തുകയായിരുന്നു. 'The Brothers Houdini' എന്ന പേരില്‍ സഹോദരനോടൊപ്പം കുറേ ആക്ടുകള്‍ അവതരിപ്പിച്ചു.

1894-ല്‍ ബെസ്സ് റെയ്മണ്ട് എന്ന വനിതാ മാജിഷ്യനെ വിവാഹം കഴിച്ചു - അവള്‍ അദ്ദേഹത്തിന്റെ ലൈഫ്-പാര്‍ട്ണറായും അസിസ്റ്റന്റായും ജീവിതകാലം മുഴുവന്‍ ഒപ്പം നിന്നു.

ജീവിതം മന്ദഗതിയിലായിരുന്നു. പ്രേക്ഷകര്‍ കൂടുതലായും ജഗ്ലിംഗ്, തെറ്റിദ്ധ രിപ്പിക്കല്‍, വെറും കളികളിലും ആനന്ദിച്ചിരുന്ന കാലം. എന്നാല്‍ 1899-ല്‍ Martin Beck എന്ന എന്റര്‍ടെയ്ന്‍മെന്റ് മാനേജറെ കണ്ടുമുട്ടിയത് വഴി ത്തി രിവായി. Beck ഹൂഡിനിയുടെ 'ഹാന്‍ഡ്കഫ് എസ്‌കേപ്പ്' ആക്ട് കണ്ടു വിസ്മയിച്ചു. ഉടനെ അമേരിക്കയിലുടനീളം വലിയ വേദികളിലേക്ക് അദ്ദേഹത്തെ കൂട്ടി കൊണ്ടു പോയി പ്രകടനങ്ങള്‍ അവതരിപ്പിച്ചു.

'Handcuff King' - ചങ്ങലകളെയും പൂട്ടുകളേയും അമ്പരപ്പിച്ച മനുഷ്യന്‍.

ഹൂഡിനിയുടെ പ്രസിദ്ധി പെട്ടെന്ന് ലോകമാകെ വ്യാപിച്ചു. പൊലീസ് ഹാന്‍ ഡ്കഫുകള്‍, ഇരുമ്പ് പൂട്ടുകള്‍, വലിയ ലോക്കറുകള്‍- അവയില്‍ പൂട്ടിക്കൊ ണ്ടുപോയി മിനിറ്റുകള്‍ക്കകം മോചിതനാകുന്ന അത്ഭുതം! ചിലപ്പോള്‍ വേദിയില്‍ തന്നെ പ്രേക്ഷകര്‍ കൊണ്ടുവന്ന പൂട്ടുകള്‍ ഉപയോഗിച്ച് ചലഞ്ചും നടത്തിയിരുന്നു. ''എന്ത് പൂട്ടായാലും, അതിനൊരു കീ എന്റെ കൈയ്യിലുണ്ട്'' എന്നാണ് അദ്ദേഹം പറഞ്ഞത്.



ലണ്ടനില്‍, സ്‌കോട്ലന്‍ഡില്‍, ബെര്‍ലിനില്‍- എല്ലായിടത്തും ജനക്കൂട്ടം അദ്ദേഹ ത്തെ കാണാന്‍ ഓടിയെത്തി. 'Handcuff King' എന്ന പേര് ലോകമെമ്പാടും പ്രശ സ്തമായി.

ഭീഷണിയും സാഹസവും ഒരുമിച്ചു

1908-ല്‍ ഹൂഡിനി തന്റെ ആക്ടുകള്‍ കൂടുതല്‍ അപകടകരമാക്കി. വെള്ളം നിറച്ച ടാങ്കില്‍ തലകീഴായി തൂങ്ങി, ചങ്ങലകള്‍ പൊട്ടിച്ചു രക്ഷപ്പെടുന്ന 'Chinese Water Torture Cell' ആക്ട് ചരിത്രപ്രസിദ്ധമായി. പ്രേക്ഷകര്‍ ശ്വാസം പിടിച്ചു നോക്കും. വെള്ളം നിറഞ്ഞ ഗ്ലാസ് ടാങ്കിനുള്ളില്‍ ഹൂഡിനി തലകീഴായി തൂങ്ങിയിരിക്കും - ചെറിയ തെറ്റായ ഒരു നീക്കം പോലും മരണം സംഭവിക്കുന്ന അവസ്ഥ! ''Escape, or die!' എന്നത് ആ കാലത്ത് അദ്ദേഹത്തിന്റെ മുദ്രാവാക്യ മായിരുന്നു.

കൂടാതെ മില്‍ക്കാന്‍ എസ്‌കേപ്പ്, സ്‌റ്റ്രെയ്റ്റ് ജാക്കറ്റ് എസ്‌കേപ്പ്, ബ്യൂറിയല്‍ ലൈവ് (മണ്ണിനടിയില്‍ നിന്നും രക്ഷപ്പെടല്‍) തുടങ്ങിയ ആക്ടുകള്‍ അവത രിപ്പിച്ചു.

മാന്ത്രികനല്ല, ശാസ്ത്രജ്ഞനും പരസ്യ പ്രതിഭയുമായിരുന്നു

ഹൂഡിനി ഒരു മികച്ച പബ്ലിസിസ്റ്റായിരുന്നു. ഓരോ പ്രകടനത്തിനും മുമ്പ് നഗരത്തിലെ പത്രങ്ങള്‍ നിറയുന്ന തരത്തിലുള്ള സ്റ്റണ്ടുകള്‍ നടത്തും - പൊലീസ് സ്റ്റേഷനില്‍ പൂട്ടിക്കൊണ്ടുപോയി രക്ഷപ്പെടല്‍, പാലത്തില്‍ നിന്നും തൂങ്ങി പൂട്ടുകള്‍ പൊട്ടിക്കല്‍, ആകാശത്തുനിന്ന് വീണ് രക്ഷപ്പെടല്‍ തുടങ്ങി. അങ്ങനെ അങ്ങനെ.............

അദ്ദേഹം മാജിക്കിനെ ഒരു 'ബുദ്ധിപരമായ കലയായി' മാറ്റി. ആധുനിക മാജിക്കിന്റെ പബ്ലിസിറ്റിയുടെ പിതാവെന്നു പറയാം.

ആത്മീയവാദികള്‍ക്കും ഭാവിശാസ്ത്രത്തിനുമെതിരായ യുദ്ധം

1920-കളില്‍ ലോകം 'Spiritism' എന്ന അജ്ഞാത ശക്തികളോടുള്ള ഭ്രാന്തിലാ യിരുന്നു. ഹൂഡിനി അതിനെതിരെ പൊരുതി. ആത്മാക്കളെ വിളിക്കുമെന്നു പറഞ്ഞ 'മീഡിയങ്ങള്‍' നടത്തിയ വ്യാജസെഷനുകളുടെ രഹസ്യങ്ങള്‍ വെളി പ്പെടുത്തി.

ആത്മവിശ്വാസമില്ലാത്തവരെ ചതിക്കുന്നവരെ വെറുത്തു. ''മാന്ത്രികത എനി ക്ക് അറിയാം - കാരണം അത് കലയാണ്. പക്ഷേ ഇവര്‍ ചതിയന്മാരാണ്.'' എന്നായിരുന്നു ഹൂഡിനിയുടെ നിലപാട്.

ഇത് അദ്ദേഹത്തെ ചിലരുമായി വൈരത്തിലാക്കി, പ്രത്യേകിച്ച് സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ (ഷെര്‍ലോക്ക് ഹോംസ് സൃഷ്ടാവ്), ആത്മാവിശ്വാസ ത്തിന്റെ വലിയ അനുകൂലകനായിരുന്നു. ഇരുവരും നല്ല സുഹൃത്തുക്ക ളായിരുന്നെങ്കിലും ഈ വിഷയത്തില്‍ കടുത്ത തര്‍ക്കങ്ങള്‍ ഉണ്ടായി.

സിനിമാ ലോകത്തേക്കും ചുവടുവെച്ച ഹൂഡിനി

മാന്ത്രികതയുടെ ശക്തി ചലച്ചിത്രത്തിലൂടെ പ്രേക്ഷകരിലെത്തിക്കാമെന്ന ആശയത്തില്‍ ഹൂഡിനി ഫിലിം പ്രൊഡക്ഷന്‍ കമ്പനിയും ആരംഭിച്ചു. 'The Master Mystery' (1919), 'The Grim Game' (1919), 'Haldane of the Secret Service' (1923) തുടങ്ങിയ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. സിനിമകളിലും അദ്ദേഹത്തിന്റെ മുഖ്യവിഷയം രക്ഷപ്പെടല്‍ ആയിരുന്നു.!

ശരീരത്തിന്റെയും മനസ്സിന്റെയും അതിര്‍ത്തി 

ഹൂഡിനി വെറും മാജിഷ്യന്‍ മാത്രമല്ല, അസാമാന്യമായ ശാരീരിക കരുത്തുള്ള വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ ശരീരത്തിന്റെ മുഴുവന്‍ കരുത്തും പരിശീലനത്തിന്റെ ഫലമായിരുന്നു.
ഓരോ ദിവസവും പൂളില്‍ നീന്തല്‍, ശ്വാസനിരോധനം, പഞ്ച് എടുക്കല്‍, തണുത്ത വെള്ളത്തില്‍ മണിക്കൂറുകളോളം ഇരിക്കല്‍- തുടങ്ങി എല്ലാം അദ്ദേഹത്തിന്റെ ട്രെയിനിങിന്റെ ഭാഗമായിരുന്നു.

അദ്ദേഹം പറഞ്ഞിട്ടുണ്ട്: 

''എനിക്ക് രക്ഷപ്പെടാന്‍ കഴിവുണ്ടെന്ന് നിങ്ങള്‍ കരുതുന്നത് എന്റെ മാന്ത്രിക തയാണെന്ന് തോന്നും. പക്ഷേ അത് എന്റെ മനസ്സിന്റെയും ശരീരത്തി ന്റെയും സംയമനത്തിന്റെ ഫലമാണ്.''

അവസാന ദിവസം: പൈതൃകമായ മരണനിമിഷം

1926 ഒക്ടോബര്‍ 22 - മോണ്ട്രിയലിലെ ഒരു കോളേജ് വിദ്യാര്‍ത്ഥി ഹൂഡിനി യോട് ചോദിച്ചു, ''നിങ്ങളുടെ വയറിന് എത്ര ശക്തിയുണ്ട്?'' എന്ന്. മറുപടി പറയാനുമുമ്പ്, വിദ്യാര്‍ത്ഥി അദ്ദേഹത്തിന്റെ വയറിലേക്ക് ശക്തമായി അടിച്ചു. ഹൂഡിനിക്ക് അപ്പെന്‍ഡിക്‌സ് പൊട്ടി. പക്ഷേ അദ്ദേഹം പ്രകടനം റദ്ദാക്കിയില്ല - ഗുരുതര വേദനയോടെയും സ്റ്റേജില്‍ എത്തി.

ഒക്ടോബര്‍ 31-ന് (ഹാലോവീന്‍ ദിനം), ഹൂഡിനി മരിച്ചു - 52-ാം വയസ്സില്‍. മരണത്തിനു ശേഷം അദ്ദേഹത്തിന്റെ മൃതദേഹം ന്യൂയോര്‍ക്കില്‍ സംസ്‌ കരിച്ചു.

മരണത്തിനു ശേഷവും മാജിക് തുടരുന്നു

മരണത്തിന് മുമ്പ് ഭാര്യ ബെസ്സിനോട് ഹൂഡിനി പറഞ്ഞത്:
''ഞാന്‍ മരിച്ചാലും, ആത്മാവായി നിന്നെ ബന്ധപ്പെടാന്‍ ശ്രമിക്കും. 'Rosabelle Believe' എന്ന കോഡ് ഉപയോഗിച്ച്.''

അടുത്ത പത്തു വര്‍ഷം ബെസ് ഹൂഡിനി ഹാലോവീന്‍ ദിനങ്ങളില്‍ സെന്‍സുകള്‍ നടത്തി. പക്ഷേ 'Rosabelle Believe' എന്ന സന്ദേശം ഒരിക്കലും ലഭിച്ചില്ല. അതിനുശേഷം അവള്‍ പറഞ്ഞു:

''ഹൂഡിനിക്ക് പോലും മരണത്തെ മറികടക്കാന്‍ കഴിഞ്ഞില്ല.''

മാന്ത്രികതയുടെ ശാസ്ത്രം - അദ്ദേഹത്തിന്റെ പൈതൃകം
ഹാരിഹൂഡിനി മനുഷ്യ മനസ്സിന്റെ അത്ഭുതശേഷിയുടെ തെളിവായിരുന്നു. അദ്ദേഹം ലോകത്തെ പഠിപ്പിച്ചത്, മാജിക് വെറും തന്ത്രമല്ല - അത് മനുഷ്യനിലെ അദ്ഭുതശേഷിയുടെ പ്രകടനം ആണെന്നതാണ്.

മാന്ത്രികതയെ മാന്യമായ കലാരൂപമാക്കി ഉയര്‍ത്തി. രക്ഷപ്പെടലിന്റെ കല (Escapology) അദ്ദേഹത്തിന്റെ പൈതൃകമായി ഇന്നും ജീവിക്കുന്നു. അനവധി മാന്ത്രികന്മാര്‍ അദ്ദേഹത്തെ ''ആദിഗുരു'' ആയി കാണുന്നു.

ഹൂഡിനി പറഞ്ഞതുപോലെ - 'My mind is the key that sets me free.'(''എന്നെ മോചിപ്പിക്കുന്നതെന്റെ ബുദ്ധിയാണ്.'')

ഒരു മനുഷ്യന്റെ അതിരില്ലാത്ത ധൈര്യം 

ഹാരിഹൂഡിനിയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്: ശ്വസനമില്ലാതെ അത്ഭു തമില്ല. ഭയത്തെ തകര്‍ക്കുക എന്നതാണ് സ്വാതന്ത്ര്യം സാഹസികതയില്ലാതെ കല ഇല്ല.

അദ്ദേഹം മരിച്ചെങ്കിലും, അദ്ദേഹത്തിന്റെ പേര് ഇന്നും ജീവിക്കുന്നു - ഓരോ മാജിക് വേദിയിലും, ഓരോ ഭ്രമാത്മക പ്രകടനങ്ങളിലും.

അഅദ്ദേഹത്തിനെ പോലെ ചങ്ങലകളില്‍ നിന്ന് മോചിതരാകാന്‍ മനുഷ്യര്‍ക്ക് കഴിയില്ലെങ്കിലും, ജീവിതത്തിന്റെ ചങ്ങലകള്‍ തകര്‍ക്കാനുള്ള ധൈര്യം കുറഞ്ഞപക്ഷം എന്നെ പഠിപ്പിച്ചത് ഹാരിഹൂഡിനി തന്നെയാണ്.

Saturday, October 11, 2025

മജീഷ്യന്‍ PC സര്‍ക്കാര്‍ സീനിയറിന്റെ ജീവചരിത്രം


മജീഷ്യന്‍ പി.സി. സര്‍കാര്‍ സീനിയര്‍: ഇന്ത്യന്‍ മാന്ത്രികതയുടെ മഹാരാജാവ്

ഇന്ത്യന്‍ മാന്ത്രികതയുടെ ചരിത്രത്തില്‍ ഒരു അമരതാരമായി തിളങ്ങുന്നു പി.സി. സര്‍കാര്‍ സീനിയര്‍. 'ലോകത്തിലെ ഏറ്റവും മഹാനായ മജീഷ്യന്‍' (The World's Greatest Magician) എന്ന സ്വയം പ്രഖ്യാപിത ടൈറ്റിലുമായി അദ്ദേഹം ലോകമെമ്പാടും വേദികളില്‍ തന്റെ മാജിക്  പ്രകടനം നടത്തി.  പ്ര. പ്രോതുല്‍ ചന്ദ്ര സര്‍കാര്‍ എന്ന യഥാര്‍ത്ഥനാമത്തിലുള്ള ഈ മാന്ത്രികന്റെ ജീവിതം ഒരു അത്ഭുതമാണ്-ഒരു ഗ്രാമീണ കുട്ടിയുടെ സ്വപ്നങ്ങള്‍ ലോകമെമ്പാടുമുള്ള ആഹ്ലാദരാവുകളാക്കി മാറ്റിയ ഒരു കഥ. 1913 ഫെബ്രുവരി 23-ന്, ബംഗാളിലെ താങ്കൈല്‍ ജില്ലയിലെ (ഇപ്പോള്‍ ബംഗ്ലാദേശിലെ) അഷേക്പുര്‍ എന്ന ചെറിയ ഗ്രാമത്തില്‍ ജനിച്ച അദ്ദേഹം, സാത്ത്യത്തിന്റെ ഏഴ് തലമുറകള്‍ക്കിടയിലെ മാന്ത്രിക കുടുംബത്തിലായിരുന്നു. പിതാവ് ഭഗവാന്‍ ചന്ദ്ര സോര്‍കാര്‍, മാതാവ് കുസും കമിണി-അവര്‍ക്ക് ഒരു ഇളയ സഹോദരന്‍ ആതുല്‍ ചന്ദ്ര. മാന്ത്രികത അദ്ദേഹത്തിന്റെ രക്തത്തിലുണ്ടായിരുന്നു; 'ഉറങ്ങുമ്പോള്‍ മാന്ത്രികതയോട് ശ്വാസമെടുക്കുകയും, ഉണരുമ്പോള്‍ അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു' എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.

ശൈശവകാലം മുതല്‍ സര്‍കാറിന്റെ ഹൃദയത്തില്‍ മാന്ത്രികതയുടെ തീപ്പൊരി കത്തി. കുട്ടിക്കാലത്തെ കളികളില്‍ ചോക്കും പേപ്പറും കൊണ്ട് ലളിതമായ തന്ത്രങ്ങള്‍ പരിശീലിക്കുമായിരുന്നു അദ്ദേഹം. താങ്കൈല്‍ ഷിബ്‌നാത്ത് ഹൈസ്‌കൂളില്‍ നിന്ന് 1929-ല്‍ ഫസ്റ്റ് ക്ലാസ് ബിരുദത്തോടെ പാസായി. പിന്നീട് കരോട്ടിയ കോളേജില്‍ നിന്ന് 1931-ല്‍ ഐ.എ. (ഇന്റര്‍മീഡിയറ്റ് ഇന്‍ ആര്‍ട്‌സ്) ഡിഗ്രി നേടി, ആനന്ദമോഹന്‍ കോളേജില്‍ മാത്തമാറ്റിക്‌സില്‍ ഓണേഴ്‌സോടെ ബി.എ. പരീക്ഷ പാസ്സായി.  ഒരു ബുദ്ധിമാനായ വിദ്യാര്‍ത്ഥിയായിരുന്ന അദ്ദേഹം, എഞ്ചിനീയറിങ് പഠനത്തിന് തയ്യാറെടുക്കുകയായിരുന്നു. എന്നാല്‍ 21-ാം വയസ്സില്‍, സമൂഹത്തില്‍ അക്കാലത്ത് നിന്ദ്യമായി കണ്ടിരുന്ന മാന്ത്രികതയെ തൊഴിലായി തിരഞ്ഞെടുത്തു. ഗണപതി ചക്രവര്‍ത്തി എന്ന മഹാനായ മാന്ത്രികനായിരുന്നു അദ്ദേഹത്തിന്റെ ഗുരു.  'മാന്ത്രികത എന്റെ ജീവിതത്തിന്റെ അവിഭാജ്യ ഭാഗമാണ്' എന്ന് അദ്ദേഹം സ്വയം പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനം ലോകത്തിന്റെ മാന്ത്രിക ചരിത്രത്തെ മാറ്റിമറിച്ചു.

പ്രൊഫഷണല്‍ ജീവിതത്തിന്റെ തുടക്കം 1930-കളുടെ മധ്യഭാഗത്താണ്. കൊല്‍ക്കത്തയിലെ ക്ലബ്ബുകളിലും സര്‍ക്കസുകളിലും തിയറ്ററുകളിലും പെര്‍ഫോമാന്‍സുകള്‍ ആരംഭിച്ചു. സ്വയം പ്രൊമോട്ട് ചെയ്ത്, പത്രങ്ങളില്‍ സ്വന്തം റിവ്യൂകള്‍ പ്രസിദ്ധീകരിച്ച്, അദ്ദേഹം ശ്രദ്ധ നേടി. ജപ്പാനിലേക്കുള്ള ആദ്യത്തെ ടൂര്‍ 1930-കളില്‍ തന്നെ നടന്നു, അവിടെ ലക്ഷക്കണക്കിന് പ്രേക്ഷകരെ ആകര്‍ഷിച്ചു. അദ്ദേഹത്തിന്റെ ഷോകള്‍ സാധാരണ മാന്ത്രികതയല്ല-അതാണ് ഇന്ത്യന്‍ മാന്ത്രികതയ്ക്ക് പുതിയ സാംസ്‌കാരിക പശ്ചാത്തലം നല്‍കിയത്. 'ഇന്ദ്രജാല്‍' (Indrajal) എന്ന അദ്ദേഹത്തിന്റെ സിഗ്‌നേച്ചര്‍ പ്രൊഡക്ഷന്‍, പാരമ്പര്യ ഇന്ത്യന്‍ തന്ത്രങ്ങളും ആധുനിക ശാസ്ത്രവും സമന്വയിപ്പിച്ചു. താജ്മഹല്‍ പോലുള്ള വേദി ഡിസൈനുകള്‍, വരയ്ക്കപ്പെട്ട ആനകള്‍, മുഗള്‍ കോര്‍ട്ട് ഡ്രസ്സുകളിലുള്ള അസിസ്റ്റന്റുമാര്‍-ഇതെല്ലാം ഒരു സിനിമാറ്റിക് സ്‌പെക്ടാക്കിള്‍ ആയിരുന്നു. പ്രശസ്തമായ തന്ത്രങ്ങള്‍: റോപ്പ് ട്രിക്, ഫ്ൈളയിങ് കാര്‍പെറ്റ് (ഉഡനക്കമ്പല്‍), എക്‌സ്-റേ ഐസ് (എക്‌സ്-റേ കണ്ണുകള്‍), സ്പുട്‌നിക് റോക്കറ്റ് ഇല്യൂഷന്‍, ഫെസ്റ്റിവല്‍ ഇന്‍ കല്‍ക്കത്ത ഇല്യൂഷന്‍, സോയിങ് ത്രൂ എ ലേഡി (സ്ത്രീയെ മുറിക്കല്‍). ഈ തന്ത്രങ്ങള്‍ മിസ്റ്ററി, ബ്യൂട്ടി, ഡ്രാമ, കോമഡി, വിഷ്വല്‍ ആര്‍ട്ടിസ് എന്നിവയാല്‍ നിറഞ്ഞതായിരുന്നു.

അന്താരാഷ്ട്ര വേദികളിലേക്കുള്ള ചുവടുവയ്പ്പ് 1950-ല്‍ ചിക്ക്‌ഗോയിലെ ഇന്റര്‍നാഷണല്‍ ബ്രദര്‍ഹുഡ് ഓഫ് മജീഷ്യന്‍സിന്റെ കണ്‍വെന്‍ഷനിലായിരുന്നു. 'ഐലെസ് സൈറ്റ്' (കണ്ണടച്ച് ബ്ലാക്ക്ബോര്‍ഡ് വായിക്കല്‍) പോലുള്ള ആക്ടുകള്‍ അവതരിപ്പിച്ചെങ്കിലും, ചില മജീഷ്യന്മാരെ ചതിയ്ക്കല്‍ ആരോപിച്ചത് വിവാദമായി. ജര്‍മന്‍ മജീഷ്യന്‍ കലനാഗിന്റെ (ഹിറ്റ്‌ലറുടെ പ്രിയപ്പെട്ടവന്‍) ആരോപണങ്ങള്‍ക്കെതിരെ മാജിക് കമ്യൂണിറ്റി സര്‍കാറിനെ പിന്തുണച്ചു. 1955-ല്‍ പാരിസില്‍ 'ഇന്ദ്രജാല്‍' പ്രീമിയര്‍ ചെയ്തു, അത് പാശ്ചാത്യരെ ഞെട്ടിച്ചു. 1950-ല്‍ പാരിസിലെ പ്ലേസ് ഡി ലോപ്പറ, ചാമ്പ്‌സ്-എലിസീസ് തെരുവുകളില്‍ കണ്ണുകൊട്ടി് സൈക്കിള്‍ ചവിട്ടിയത് ഒരു അത്ഭുത കഥയാണ്-അത് അദ്ദേഹത്തിന്റെ ധൈര്യത്തിന്റെ തെളിവ്. എന്‍ബിസി ടിവിയില്‍ ന്യൂയോര്‍ക്കില്‍ പെര്‍ഫോം ചെയ്തു, സോവിയറ്റ് യൂണിയനിലും ടൂര്‍ നടത്തി.

എന്നാല്‍ സര്‍കാറിന്റെ ഏറ്റവും രസകരവും ഞെട്ടിക്കുന്നതുമായ സംഭവം 1956-ലെ ബിബിസി പാനോറാമ പ്രോഗ്രാമിലെ സോയിങ് ത്രൂ എ ലേഡി ആക്ടാണ്. ലണ്ടനിലെ ഡ്യൂക്ക് ഓഫ് യോര്‍ക്ക് തിയറ്ററിലെ ഷോയ്ക്ക് പ്രചാരണത്തിനായി ബിബിസി ക്ഷണിച്ചു. 17-കാരിയായ അസിസ്റ്റന്റ് ദിപ്തി ദേവിനെ ട്രാന്‍സിലാക്കി, ഭയങ്കരമായ ബസോ സോ ഉപയോഗിച്ച് അവളെ കട്ട് ചെയ്യുന്നത് കാണിച്ചു. പിന്നീട് അവളെ ഉണര്‍ത്താന്‍ ശ്രമിച്ച് പരാജയപ്പെട്ട്, മുഖം കറുത്ത തുണിയാല്‍ മൂടി, അവതാരകന്‍ റിച്ചാര്‍ഡ് ഡിംബിള്‍ബി അത്യാഹിതം പറഞ്ഞ് ഷോ അവസാനിപ്പിച്ചു. പ്രേക്ഷകര്‍ ഞെട്ടി-ഒരു യഥാര്‍ത്ഥ കൊലപാതകം കണ്ടു എന്ന് വിശ്വസിച്ച് ബിബിസി എക്‌സിക്യുട്ടീവ് ബോര്‍ഡ് മെമ്പോഴ്‌സ് പൊട്ടിത്തെറിച്ചു! നൂറുകണക്കിന് കോളുകള്‍, അടുത്ത ദിവസത്തെ ഹെഡ്ലൈനുകള്‍: 'ഗേള്‍ കട്ട് ഇന്‍ ഹാഫ് - ഷോക്ക് ഓണ്‍ ടിവി!' ഈ സ്റ്റണ്ട് അദ്ദേഹത്തിന്റെ ഷോകള്‍ സോള്‍ഡ് ഔട്ടാക്കി, ഇന്ത്യന്‍ മാന്ത്രികതയെ ലോകത്തിന് പരിചയപ്പെടുത്തി. 'പൂര്‍വീയ മാന്ത്രികത കൈകളുടെ തന്ത്രങ്ങളല്ല, മനസ്സിന്റെ ശക്തിയാണ്' എന്ന് അദ്ദേഹം പറഞ്ഞു. ഈ സംഭവം ടിവി മാജിക്യുടെ ചരിത്രത്തിലെ ഏറ്റവും വലിയ സൈക്കോളജിക്കല്‍ ഇവന്റാണ്.

സര്‍കാറിന്റെ ജീവിതത്തില്‍ വിജ്ഞാനപ്രദമായ ഭാഗം അദ്ദേഹത്തിന്റെ ലേഖനങ്ങള്‍. കോളേജ് കാലത്ത് തന്നെ 'ഹിപ്‌നോട്ടിസം', 'മെസ്മറിസം', 'മാജിക്' തുടങ്ങി 22-ലധികം പുസ്തകങ്ങള്‍ എഴുതി. 'മാജിക് ഫോര്‍ യൂ' (1966), 'ഹിന്ദു മാജിക്' (1983), 'ഹിസ്റ്ററി ഓഫ് മാജിക്' (1970) എന്നിവ ബംഗാളി, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍. പത്രങ്ങളില്‍ റെഗുലര്‍ കോണ്‍ട്രിബ്യൂട്ടര്‍ ആയിരുന്നു. 1938-ല്‍ ഡോ. പ്രമഥ നാഥ് മജുമ്ദാറിന്റെ മകള്‍ ബസന്തി ദേവിയെ വിവാഹം കഴിച്ചു; അവര്‍ അദ്ദേഹത്തിന്റെ പ്രധാന പ്രചോദനമായിരുന്നു. മൂന്ന് മകന്മാര്‍: മാനിക്ക് സര്‍കാര്‍ (ആനിമേറ്റര്‍), പി.സി. സര്‍കാര്‍ ജൂനിയര്‍, പി.സി. സര്‍കാര്‍ യംഗ് (മജീഷ്യന്മാര്‍). പേരക്കുട്ടികളായ പിയ സര്‍കാര്‍, മാനേക സര്‍കാര്‍, മൗബാനി സര്‍കാര്‍, മുമ്താസ് സര്‍കാര്‍ എന്നിവര്‍ കലയുടെ മറ്റു മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു.

അവാര്‍ഡുകളുടെ പട്ടികയില്‍ പത്മശ്രീ (1964), സ്ഫിങ്ക്‌സ് (മാജിക് ഓസ്‌കാര്‍, 1946, 1954), ഗോള്‍ഡന്‍ ലോറല്‍ (ജര്‍മനി, 1956), റോയല്‍ മെഡലിയന്‍ (ജര്‍മന്‍ മാജിക് സര്‍ക്കിള്‍). കൊല്‍ക്കത്തയിലെ ജാദുസമ്രാട്ട് പി.സി. സോര്‍കാര്‍ സരണി എന്ന തെരുവ് അദ്ദേഹത്തിന്റെ പേരില്‍. 2010-ല്‍ ഇന്ത്യ പോസ്റ്റ് സ്മാരക സ്റ്റാമ്പ് പുറത്തിറക്കി. 

എന്നാല്‍ ഈ മഹാനായ മാന്ത്രികന്റെ ജീവിതം ഒരു ഡ്രാമാറ്റിക് എന്‍ഡിങ്ഗോളില്‍ അവസാനിച്ചു. 1970-ല്‍ ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചിട്ടും, 1971-ല്‍ ജപ്പാനിലേക്ക് ടൂര്‍ ചെയ്തു. ജനുവരി 6-ന്, ഹോക്കൈഡോയിലെ അസഹികാവയില്‍ 'ഇന്ദ്രജാല്‍' ഷോ അവസാനിപ്പിച്ച് വേദിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഹൃദയാഘാതത്താല്‍ 57-ാം വയസ്സില്‍ മരിച്ചു. മകന്‍ പി.സി. സര്‍കാര്‍ ജൂനിയര്‍ കരാര്‍ പൂര്‍ത്തിയാക്കി. ലോകമെമ്പാടും ദുഃഖം; ജപ്പാന്‍, യു.കെ., യു.എസ്.എ., സോവിയറ്റ് യൂണിയന്‍ സര്‍ക്കാരുകള്‍, ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി എന്നിവര്‍ അനുശോചനം അറിയിച്ചു. 'ഇന്ത്യന്‍ മാന്ത്രികതയുടെ ഗ്ലോറിയസ് ചാപ്റ്റര്‍ അവസാനിച്ചു' എന്ന് ഇന്ദിര പറഞ്ഞു.

പി.സി. സര്‍കാര്‍ സീനിയര്‍ 'മോഡേണ്‍ ഇന്ത്യന്‍ മാജിക്കിന്റെ പിതാവ്' എന്ന് അറിയപ്പെടുന്നു. പാശ്ചാത്യ സ്റ്റീരിയോടൈപ്പുകളെ തകര്‍ത്ത്, ഇന്ത്യയെ മിസ്റ്റിക്കല്‍ ഈസ്റ്റ് എന്നല്ല, ആധുനികവും പാരമ്പര്യവുമായ ഒരു നാടായി അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ മകന്മാര്‍ വഴി പാരമ്പര്യം തുടരുന്നു. സര്‍കാറിന്റെ ജീവിതം പറയുന്നത്: സ്വപ്നങ്ങള്‍ക്ക് പരിധികളില്ല, മാന്ത്രികതയ്ക്ക് ഭൂമികയില്ല. ഒരു ഗ്രാമീണ കുട്ടി ലോകത്തെ ഞെട്ടിച്ച ഈ കഥ, ഇന്നും പ്രചോദനമാണ്. -മജീഷ്യന്‍ RC Bose



Sunday, October 12, 2008

ഡേവിഡ് കോപ്പര്‍ ഫീല്‍ഡ്


ഏകദേശം തൊണ്ണൂറ്റിമൂന്ന്‌ മീറ്റര്‍ ഉയരമുള്ള ഒരു വെങ്കല പ്രതിമഅപ്രത്യക്ഷമാക്കുക.

അതെ 1983 ലാണ്‌ അത്‌ സംഭവിച്ചത്‌. ന്യൂയോര്‍ക്കിലെ ലിബര്‍ട്ടി ദ്വീപില്‍ കൈയ്യില്‍ സ്വാതന്ത്ര്യത്തിന്റെ ദീപശിഖയുമായി നില്‍ക്കുന്ന സ്റ്റാച്യൂ ഓഫ്‌ ലിബര്‍ട്ടി അപ്രത്യക്ഷമാക്കുക.


ഇരുപത്തിഅഞ്ച്‌ വര്‍ഷം കടന്ന്‌ പോയിട്ടും ഈ മാജിക്കിന്റെ രഹസ്യം പുറത്തായിട്ടും `സ്റ്റാച്യൂ ഓഫ്‌ ലിബര്‍ട്ടി ഡിസപ്പിയറിംഗ്‌ ` ആധുനിക മാജിക്കിന്റെ ചരിത്രത്തിലെ ക്ലാസിക്‌ പ്രകടനങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. കാഴ്‌ചക്കാരെ അമ്പരപ്പിച്ച ഈ പ്രകടനത്തിലൂടെയാണ്‌ ഡേവിഡ്‌ കോപ്പര്‍ ഫീല്‍ഡ്‌ എന്ന മാന്ത്രികന്‍ ലോകത്തിന്റെ ശ്രദ്ധ നേടിയത്‌.


പന്ത്രണ്ടാം വയസ്സിലാണ്‌ ഡേവിഡ്‌ കോപ്പര്‍ ഫീല്‍ഡിന്റെ ആദ്യ പൊതു പ്രദര്‍ശനം. ഇസ്രായേലുകാരായ ഹീമാന്‍- റീവ്‌ക ദമ്പതികളുടെ മകനായി 1956 സെപ്‌തംബര്‍ 16 ന്‌ ന്യൂ ജഴ്‌സിയിലെ മെറ്റുച്ചനിലാണ്‌ ഡേവിഡ്‌ കോപ്പര്‍ ഫീല്‍ഡിന്റെ ജനനം. യഥാര്‍ത്ഥ നാമം ഡേവിഡ്‌ സേത്‌ കോട്‌കിന്‍ എന്നാണ്‌.


ഏറ്റവും ചെറിയ പ്രായത്തില്‍ അമേരിക്കന്‍ മജീഷ്യന്‍സിന്റെ സൊസൈറ്റിയില്‍ അംഗമായ ഇദ്ദേഹം 16-ാം വയസ്സില്‍ ന്യൂയോര്‍ക്ക്‌ സര്‍വ്വകലാശാലയില്‍ മാജിക്‌ പഠിപ്പിക്കുന്ന അധ്യാപകനായി . കുറേ വര്‍ഷങ്ങളായി വിനോദവ്യവസായത്തിലൂടെ പണം സമ്പാതിക്കുന്നതില്‍ ലോകത്ത്‌ റ്റവും മുന്നില്‍ നില്‍ക്കുന്ന പേരുകളിലൊന്നാണ്‌ മജീഷ്യന്‍ ഡേവിഡ്‌ കോപ്പര്‍ ഫീല്‍ഡ്‌ .


Thursday, September 18, 2008

നാല് തരം തിരുവുകള്‍

ക്ലോസപ്പ്‌ മാജിക്‌, സ്റ്റേജ്‌ മാജിക്‌, സ്‌ട്രീറ്റ്‌ മാജിക്‌ ഇവയിലോരോന്നിലും Chemical Magic (രാസ വസ്‌തുക്കള്‍ ഉപയോഗിച്ച്‌ കാണിക്കുന്ന മാജിക്കുകള്‍), Mental Magic (മനസ്സുമായി ബന്ധപ്പെട്ട മാജിക്കുകള്‍), Equipments Magic (ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള മാജിക്കുകള്‍), Skill Magic (പരിശീലന കൊണ്ട്‌ മാത്രം സാധിക്കുന്ന മാജിക്കുകള്‍) എന്നിങ്ങനെ നാലായി തിരിക്കാം

Chemical Magic
(രാസ വസ്‌തുക്കള്‍ ഉപയോഗിച്ച്‌ കാണിക്കുന്ന മാജിക്കുകള്‍)

രാസവസ്‌തുക്കള്‍ ഉപയോഗിച്ച്‌ മാത്രം അവതരിപ്പിക്കുന്ന മാജിക്കുകളാണ്‌ കെമിക്കല്‍ മാജിക്‌. ഇത്തരം മാജിക്കുകള്‍ വളരെ വലിയ സ്റ്റേജുകളിലും മറ്റും അവതരിപ്പിക്കുമ്പോള്‍ കാഴ്‌ച സുഖം വളരെ കുറയാനാണ്‌ സാദ്ധ്യത.മാത്രമല്ല കെമിക്കലുകലുടെ കൈകാര്യം ചെയ്യലും പ്രശ്‌നമാകാറുണ്ട്‌.ഉദാ: മനഃശക്തികൊണ്ട്‌ തീ കത്തിക്കുക.

Mental Magic
(മനസ്സുമായി ബന്ധപ്പെട്ട്‌ അവതരിപ്പിക്കുന്ന മാജിക്കുകള്‍)

മനസ്സുമായി ബന്ധപ്പെട്ട്‌ അവതരിപ്പിക്കുന്ന മാജിക്കുകളാണ്‌. പൊതുവേ ഈ വിഭാഗത്തില്‍ പെടുന്നത്‌. ഇത്തരം മാജിക്കുകള്‍ മാജിക്കിന്‌ ഒരു ദിവ്യപരിവേഷം നല്‍കുന്നു.ഉദാ: നിര്‍ദ്ദേശങ്ങള്‍ കൊണ്ട്‌ ഒരാളെ ഉറക്കി, നിര്‍ദ്ദേശങ്ങള്‍ കൊണ്ട്‌ അനുസരിപ്പിക്കുക.

Eqipment Magic
(ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള മാജിക്കുകള്‍)

ഈ വിഭാഗത്തില്‍ ഉപകരണങ്ങള്‍ മാത്രം ഉപയോഗിച്ചാണ്‌ മാജിക്കുകള്‍ അവതരിപ്പിക്കന്നത്‌. ഇന്ത്യയിലും വിദേശത്തും ഉള്ള മാജിക്‌ നിര്‍മ്മാണ കമ്പനികള്‍ നിര്‍മ്മിക്കുന്ന ഉപകരണങ്ങളില്‍ പ്രത്യ്‌കം പരിശീലനം നേടി പലപ്പോഴും സ്‌റ്റേജ്‌ മാജിക്കില്‍ മാത്രം ഉപയോഗിക്കുന്നു. ഇന്നത്തെ പല പ്രഗല്‍ഭരായ മാജിക്കുകാരും ഇത്തരം ഉപകരണ മാജിക്കുകളുടെ വാക്താക്കളാണ്‌.ഉദാ: പെട്ടിക്കുള്ളില്‍ വയ്‌ക്കുന്ന വെള്ള പേപ്പര്‍ നോട്ടായി മാറുന്നു.

Skill Magic
(പരിശീലന കൊണ്ട്‌ മാത്രം സാധിക്കുന്ന മാജിക്കുകള്‍)

പരിശീലനം കൊണ്ടും നിരന്തരം പരിശ്രമം കൊണ്ടും മാത്രം കഴിയുന്ന വലിയ അത്ഭുതമുളവാക്കുന്നതും സാങ്കേതിക ചിലവും അവതരണ ചിലവും തീരെ കുറഞ്ഞതുമായ മാജിക്കുകളാണ്‌ ഈ വിഭാഗത്തില്‍പ്പെടുന്നത്‌. ഒരു മാജിക്കുകാരന്റെ കഴിവുകളെ വിലയിരുത്തുന്നത്‌ Skill മാജിക്കില്‍ അയാള്‍ക്കുള്ള പാടവത്തെ, അറിവിനെ ഒക്കെ കണക്കിലെടുത്തായിരിക്കണം.ഉദാ: ഒരു കൈയ്യില്‍ ഇരുന്ന അപ്രത്യക്ഷമാകുന്ന തുണിപന്ത്‌ മറുകൈയ്യില്‍ പ്രത്യക്ഷമാകുന്നത്‌.

Tuesday, August 19, 2008

മാജിക്കിലെ തരംതിരുവുകള്‍

മാജിക്കിനെ പൊതുവെ Close up Magic, Stage Magic, Street Magic എന്നിങ്ങനെ മൂന്നായി തരം തിരിക്കാം

Close up Magic

സുഹൃദ്‌ സദസ്സുകളിലും തൊട്ടടുത്ത്‌ നില്‍ക്കുന്നവരുടെ മുന്നിലും സംശയങ്ങള്‍ക്ക്‌ അവസരം നല്‍കാതെ അവതരിപ്പിക്കുന്നതാണ്‌ ക്ലോസപ്പ്‌ മാജിക്ക്‌. ഒരു മേശക്ക്‌ ചുറ്റും ഇരിക്കുന്ന കാഴ്‌ചക്കാരും മജീഷ്യനും അടങ്ങുന്ന സദസ്സിന്‌ മുന്നില്‍ അവതരിപ്പിക്കുന്നതകയാല്‍ Table Magic എന്ന പേരിലും അറിയപ്പെടുന്നു. അവിടെ മാജിക്കുകാരനും കാഴ്‌ചക്കാരനും അന്യോന്യം ഭാഗമാകും.

ഉദാഹരണത്തിന്‌ ചെപ്പും പന്തും വിദ്യയില്‍ മാന്ത്രികന്റെ കൈയ്യിലിരുന്ന്‌ അപ്രത്യക്ഷമാകുന്ന പന്ത്‌ കാണികളിലൊരാള്‍ സ്വന്തം പോക്കറ്റില്‍ നിന്ന്‌ എടുത്ത്‌ കൊടുക്കേണ്ടിവരുമ്പോള്‍ കാഴ്‌ചക്കാരനും മാന്ത്രികനും അത്ഭുതത്തിന്റെ ഭാഗമാകുന്നു.

ക്ലോസപ്പ്‌ മാജിക്കില്‍ പോക്കറ്റ്‌ ട്രിക്‌സ്‌ വിഭാഗത്തില്‍ പെടുന്ന മാജിക്കുകളും നിലവിലുണ്ട്‌. സുഹൃദ്‌ സന്ദര്‍ശകവേളകളിലും യാത്രകളിലും തുടങ്ങി ഏത്‌ സന്ദര്‍ഭത്തിലും ഏത്‌ സമയത്തും അവതരിപ്പിക്കുവാന്‍ അനുയോജ്യമായ മാജിക്കുകളാണ്‌ സാധാരണ പോക്കറ്റ്‌ ട്രിക്‌സ്‌ വിഭാഗത്തില്‍ പെടുന്നത്‌.

Stage Magic

തെരുവുകളിലെ ചെപ്പടി വിദ്യക്കാന്റെ ജീവനോപാധി എന്ന നിലയില്‍ നിന്ന്‌, മാജിക്ക്‌ സ്റ്റേജുകളിലേക്ക്‌ കൂടുമാറുമ്പോള്‍ മാജിക്‌ കെട്ടിലും മട്ടിലും ഒട്ടേറെ മാറ്റങ്ങള്‍ക്ക്‌ വിധേയമായി. ഇന്‍ഡോര്‍ ആഡിറ്റോറിയങ്ങലിലേയും ഔട്ട്‌ ഡോര്‍ ആഡിറ്റോറിയങ്ങലിലേയും എല്ലാവിധ കലാരൂപങ്ങളും തൊഴില്‍പരമായതോടെ കാഴ്‌ചക്കാരന്റെ വീക്ഷണങ്ങള്‍ക്ക്‌ അനുയോജ്യമായി കലാരൂപങ്ങള്‍ ചിട്ടപ്പെടുത്തുവാന്‍ കലാകാരന്‍മാര്‍ ശ്രദ്ധിച്ചുതുടങ്ങി.

തൊഴില്‍ എന്ന ചിന്ത വളരെ വലിയമല്‍സരങ്ങള്‍ക്ക്‌ വഴിയൊരുക്കുകയും കലാരൂപങ്ങളില്‍ തികഞ്ഞ പ്രൊഫഷണലിസം കടന്നുവരികയും ചെയ്‌തു. ഇത്‌ എല്ലാകലാരൂപങ്ങളിലുമെന്നതു പോലെ മാജിക്കിലും അനിവാര്യമായി. നെടുനെടുങ്കന്‍ ഡയലോകുകളുടേയും കണ്ണഞ്ചിപ്പിക്കുന്ന പ്രകാശ ധാരയുടേയും കാതടപ്പിക്കുന്ന ഡിജിറ്റല്‍ ശബ്ദ സംവിധാനങ്ങളുടേയും ആധുനിക ഇലക്ട്രേണിക്‌സ്‌ ഉപകരണങ്ങളുടേയും സഹായത്താല്‍ വലിയ വേദികളില്‍ വളരെ വലിയ ഉപകരണങ്ങള്‍ കൊണ്ട്‌ അവതരിപ്പിക്കുന്ന മാജിക്കുകളാണ്‌ സ്റ്റേജ്‌ മാജിക്കില്‍പ്പെടുന്നത്‌.

Street Magic

പാമ്പാട്ടികളും മരുന്ന വില്‍പ്പനക്കാരും ജനശ്രദ്ധ ആകര്‍ഷിക്കുന്നതിന്‌ വേണ്ടി സ്‌ട്രീറ്റുകളില്‍ അവതരിപ്പിച്ചിരുന്ന മാജിക്കുകളാണ്‌ ഈ വിഭാഗത്തില്‍പെടുന്നത്‌.ക്ലോസപ്പ്‌ മാജിക്കില്‍ സൂചിപ്പിച്ചത്‌ പോലെ ഇവിടെ മാജിക്കുകാരനും കാഴ്‌ചക്കാരനും ഈമാജിക്കുകളില്‍ ഭാഗമാകുന്നു. സ്‌റ്റേജിലെ എക്കാലത്തേയും സുപ്പര്‍ സ്റ്റാറുകള്‍ തലകുനിക്കേണ്ട മാജിക്കും തെരുവ്‌ മാന്ത്രികരും നമുക്കുണ്ട്‌. പക്ഷെ ഇന്ത്യന്‍ ജനതയില്‍ പൂരിപക്ഷവും കെട്ടിതും മട്ടിലും പബ്ലിസിറ്റിയിലും മനസ്സുടക്കി അടിമകളായി കഴിയുന്നതിനാല്‍ മഹനീയമായ പല തെരുവ്‌ മാജിക്കുകളും തെരുവ്‌ മാന്ത്രികരും നമുക്ക്‌ അന്യമായികൊണ്ടിരിക്കുന്നു.

Sunday, February 10, 2008

മാജിക്കിന്റെ ചരിത്രം

ഇന്ത്യന്‍ കലകളില്‍ അതിപ്രധാന സ്ഥാനങ്ങളില്‍ ഒന്നാണ്‌ ഇന്ദ്രജാലം, മഹേന്ദ്രജാലം, ജാലവിദ്യ, കണ്‍കെട്ട്‌ എന്നെല്ലാം അറിയപ്പെടുന്ന മാജിക്കിനുള്ളത്‌. ഭൂമിയില്‍ മനുഷ്യന്റെ പരിണാമത്തിനൊപ്പം രൂപം കൊണ്ട കലയാകണം മായാജാലം ജിജ്ഞാസയാണ്‌ മാജിക്കിന്റെ ഉറവിടം.

ഇന്ന്‌ മാജിക്കിന്റെ ചരിത്രം ഉറങ്ങുന്നത്‌ ഹിന്ദുപുരാണങ്ങളിലും ബൈബിളിലും ഖുറാനിലും മറ്റ്‌ പല മത ഗ്രന്ഥങ്ങളിലും പ്രാചീന നാണയങ്ങളിലും ചെകുത്താന്റെ സിദ്ധിയുള്ള താടിക്കാരന്റെ രൂപങ്ങളിലും പിരമിഡുകളുടെ വശങ്ങളിലുമാണ്‌. മായാജാലം, ഇന്ദ്രജാലം, മഹേന്ദ്രജാലം, ജാലവിദ്യ, കണ്‍കെട്ട്‌ എന്നൊക്കെ അര്‍ത്ഥം വരുന്ന ഇംഗ്ലീഷ്‌ പദമാണ്‌ മാജിക്‌ (Magic)

പണ്ട്‌കാലത്ത്‌ പേര്‍ഷ്യയിലുണ്ടായിരുന്ന മതപണ്ടിതന്‍മാരെയൊ പുരോഹിതന്‍മാരയൊ മാഗസ്‌ (Magus) എന്നാണ്‌ വിളിച്ചിരുന്നത്‌. ഈ വാക്കിന്റെ ബഹുവചനം മാജൈ (Magai)പേര്‍ഷ്യയില്‍ നിന്നും മാജൈകളില്‍ പെട്ട കുരേപ്പേര്‍ ബാബിലോണിയായില്‍ എത്തുകയും ഭാവിപറയുന്നതിലും മന്ത്രവാദത്തിലും പേരെടുത്തു. ഇത്തരം മാജൈകളില്‍ നിന്നും മാജിക്‌ (Magic) ഉണ്ടായി.ഇന്ന്‌ ഏത്‌ മനുഷ്യനേയും ഭാഷക്കും വര്‍ഗ്ഗത്തിനും അതീതമായി ഒരുപോലെ രസിപ്പിക്കുകയും ആന്ദിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്ന മനുഷ്യ വര്‍ഗ്ഗത്തിന്റെ ഹൃദയത്തുടുപ്പുകള്‍ ഉള്‍ക്കൊണ്ട കലയത്രെ മാജിക്‌ അഥവാ ജാലവിദ്യ.

എന്താണ്‌ മാജിക്‌?

മനുഷ്യന്‍ അവന്റെ യുക്തിയെ ബുദ്ധികൊണ്ട്‌ നിയന്ത്രിക്കാന്‍ തുടങ്ങിയതോടെ സംഗീതം, നാടകം, നൃത്തം തുടങ്ങിയ കലകളെ കടത്തിവെട്ടിയ മറ്റൊരു കലക്ക്‌ ജന്മം നല്‍കി. അതത്രെ ജാലവിദ്യ.

മണല്‍ത്തരി പോലും പൂര്‍ണമായി സൃഷ്ടിക്കുവാനും പൂര്‍ണമായി നശിപ്പിക്കുവാനും സാധ്യമല്ലന്നിരിക്കെ അന്തരീക്ഷത്തില്‍ നിന്നും ആനയെപ്പോലും സൃഷ്ടിക്കുന്ന മനുഷ്യനെക്കുറിച്ച്‌ അത്ഭുതത്തോടെയല്ലാതെ എന്ത്‌പറയാന്‍? എന്നാല്‍ ഇവയെല്ലാം സംഭവിക്കുന്നു എന്ന തോന്നല്‍ കാഴ്‌ചക്കാരനില്‍ ജനിപ്പിക്കുവാന്‍ കഴിയുമ്പോള്‍ മാത്രമാണ്‌ ഒരാള്‍ മാന്ത്രികനാകുന്നത്‌.

ചില സൂത്രങ്ങള്‍ രഹസ്യങ്ങളാക്കി കാഴ്‌ചക്കാരന്റെ കണ്ണിലും ഹൃദയത്തിലും അത്ഭുതത്തിന്റേയും അമ്പരപ്പിന്റേയും ആഹ്ലാദത്തിന്റേയും വേലിയേറ്റം സൃഷ്ടിക്കുവാന്‍ കഴിയുന്ന ഒരേയൊരു കലയത്രെ മാജിക്‌ അഥവാ ഇന്ദ്രജാലം. മാജിക്കിന്റെ ലോകത്ത്‌ അത്ഭുതങ്ങളും രഹസ്യങ്ങളും കൈകോര്‍ത്ത്‌ നില്‍ക്കുന്നു.

രഹസ്യമില്ലങ്കില്‍ അത്ഭുതമില്ലാതാകുന്നു.അത്ഭുതമില്ലങ്കില്‍ മാജിക്കില്ലാതാകുന്നു. ചില മാജിക്കുകാര്‍ ഒരുകാലത്ത്‌ തങ്ങള്‍ക്ക്‌ ഏറ്റവും പ്രീയപ്പെട്ടതെന്ന്‌ കരുതിയിരുന്ന പലമാജിക്കുകളുടേയും രഹസ്യം പ്രശസ്‌തിയിലേക്ക്‌ ഉയരുമ്പോള്‍ വളരെ വില കുറഞ്ഞ ഇനങ്ങളായി കണ്ട്‌ അവയുടെ രഹസ്യങ്ങള്‍ ഇതുകൊണ്ട്‌ ഒരുപയോഗവുമില്ലാത്തവര്‍ക്ക്‌കൂടി കൈമാറുന്ന ഒരു പ്രവണതയുണ്ട്‌. ഇതിന്‌ എത്രമാത്രം പുരോഗമനം മറുപടിയായി പറയുമ്പോഴും അവരിപ്പോഴവതരിപ്പിക്കുന്ന മാജിക്കുകളുടെ രഹസ്യങ്ങള്‍ ആരെങ്കിലും തുറന്ന്‌ കണിച്ച്‌ തുടങ്ങിയാല്‍ മാജിക്കെന്ന കലയുടെ സ്ഥിതിയെന്താകും? ഉദാഹരണത്തിന്‌ മേശമേല്‍ ഇരക്കുന്ന തീപ്പെട്ടി മജീഷ്യന്‍ വലതു കൈകൊണ്ടെടുത്ത്‌ ഇടതു കൈയ്യില്‍ വച്ച്‌ ഇടതുകൈ മൂടി വലതുകൈയ്യൊന്ന്‌ ഞൊടിച്ച്‌ ഇടതുകൈ തുറക്കുമ്പോള്‍ പല വര്‍ങ്ങളുള്ള റിബണ്‍ താഴേക്ക്‌ വീഴുന്നത്‌ കാണാം.ഇവിടെ മേശമേല്‍ ഇരിക്കുന്ന തീപ്പെട്ടിയുടെ മൂന്ന്‌ വശവും പ്രേക്ഷകന്‌ കാണാമെങ്കില്‍ ആ തീപ്പെട്ടിക്ക്‌ നാലും അഞ്ചും ആറും വശങ്ങളില്ലെങ്കിലും ആ ഭാഗത്തുകൂടി ഒരു തൂവാല തീപ്പെട്ടി പോലെയുള്ള ആ വസ്‌തുവില്‍ ഒളിപ്പിച്ച്‌ വച്ചിരുന്നാലും പ്രേക്ഷകന്‍ അത്‌ തീപ്പെട്ടിയായി അംഗീകരിക്കും. ഇത്‌ തന്നെയാണ്‌ മാജിക്കിന്റെ പ്രധാന മര്‍മ്മം. തീപ്പെട്ടിയുടെ രഹസ്യം കാഴ്ചക്കാരെന് അറിയാമെങ്കിലൊ?

ഏറ്റവും വലിയ പണ്ഡിതനും ഭരണകര്‍ത്താവും സാഹിത്യകാരനും ശാസ്‌ത്രജ്ഞനും തുടങ്ങി ഏതു മനുഷ്യന്റേയും സാമാന്യ ബദ്ധിമണ്ഡലത്തിലും ഉദയം ചെയ്യാന്‍ സാദ്ധ്യതയില്ലാത്ത ആശയങ്ങളുടെ ആവിഷ്‌കാരമാണ്‌ ജാലവിദ്യ അഥവാ കണ്‍കെട്ട്‌, ഇന്ദ്രജാലം എന്നെല്ലാം പറയുന്ന മാജിക്ക്‌.

ഇന്ന്‌ നിലവിലുള്ള എല്ലാ ശാസ്‌ത്ര സാങ്കേതിക വിദ്യകളും മായാജാലത്തിന്‌ കൂട്ടായി, ജാലവിദ്യക്കാരന്റെ സഹായത്തിനെത്തുന്നു. അതുകൊണ്ട്‌ തന്നെ ചില സൂത്രങ്ങള്‍ രഹസ്യങ്ങളാക്കി കൊണ്ട്‌ കാഴ്‌ചക്കാരന്റെ ഉള്ളില്‍ അമ്പരപ്പിന്റേയും അത്ഭുതത്തിന്റേയും ആഹ്ലാദത്തിന്റേയും നിറം ചാര്‍ത്താന്‍ കഴിയുന്ന ബഹുശാസ്‌ത്ര കലയെന്ന്‌ മാജിക്കിനെവിശേഷിപ്പിക്കാം.

ഇത്രയേറെ മനോഹരമായ ജാലവിദ്യ ആധുനിക മനുഷ്യന്റെ പഠനങ്ങളിലൂടേയും പരീക്ഷണങ്ങളിലൂടേയും രൂപഭാവങ്ങള്‍ മാറി ഒരു ബൃഹത്തായ കലയായി ഈ നൂറ്റാണ്ടില്‍ എത്തി നില്‍ക്കുന്നു. ഇന്ന്‌ പല ഭാഗങ്ങളായി മാജിക്കിനെ വിഭജിച്ച്‌ ഓരോന്നിലും പ്രാഗല്‍ഭ്യം നേടിയിരിക്കുന്ന ആയിരക്കണക്കിന്‌ മാന്ത്രികര്‍ ലോകത്തുണ്ട്‌.